top of page
Writer's picturecomrade media

ഇന്നത്തെ ശ്രദ്ധിക്കേണ്ട വാർത്തകൾ | 29-11-2021


മിൽമപാലിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് പരാതിക്കാരൻ - മറുപടിയുമായി മിൽമ


മിൽമ പാലിൽ കെമിക്കൽ ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപവുമായി പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെയാണ് സമീപിച്ചത്. പാൽ കേടാകാതിരിക്കാൻ രാസവസ്തുക്കളായ ഹൈഡ്രജൻ പെറോക്‌സൈഡുംകാസ്റ്റിക് സോഡയും ചേർക്കുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഇയാൾ മനുഷ്യാവകാശ കമ്മീഷനിൽ പറഞ്ഞു. പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ മിൽമ അധികൃതരോട് വിശദീകരണം തേടി.


പാൽ കേടാകാതിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ആക്ഷേപം വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണർ മറുപടി നൽകി. മിൽമ പാൽ സംഭരിക്കുന്ന കാനുകൾ വൃത്തിയാക്കുന്നതിനായി വീര്യം കുറഞ്ഞ ഹൈഡ്രജൻ പെറോക്‌സൈഡും കാസ്റ്റിക് സോഡയും ഉപയോഗിക്കാറുണ്ട്. ഇത് പാലിൽ ഉപയോഗിക്കാറില്ല. രാസവസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം നന്നായി കഴുകിയിട്ടാണ് കാനുകളിൽ വീണ്ടും പാൽ സംഭരിക്കുന്നതെന്നും കമ്മീഷണർ റിപ്പോർട്ട് നൽകി. ഹൈഡ്രോജൻ പെറോക്‌സൈഡ് എന്ന രാസവസ്തു അണുനാശിനിയാണ്. സോഡിയം കാർബണേറ്റ്, ബൈ കാർബണേറ്റ് എന്നിവ കാനിലെ അണുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാനിൽ നിന്ന് ശേഖരിച്ച പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെയോ മറ്റ് രാസവസ്തുക്കളുടെയോ സാന്നിധ്യമില്ലെന്നും അദ്ദേഹം റിപ്പോർട്ട് നൽകി.


സ്ഥാനാർത്ഥിയുടെ 'അന്ത്യാഭിലാഷം' നടത്തിയത് നാട്ടുകാരും ബന്ധുക്കളും. പണി കിട്ടിയത് ഉദ്യോഗസ്ഥർക്ക്.


വടക്കേ ഇന്ത്യയിലെ പല ഉൾനാടൻ പ്രദേശങ്ങളിൽ പലപ്പോഴും നിയമവും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽ പറത്തി ചെറിയൊരു വിഭാഗം ആളുകളുടെ മാത്രം ആഗ്രഹപ്രകാരം, നാട്ടിലെ പല കാര്യങ്ങളും നടത്താറുണ്ട്. പലപ്പോഴും നിയമത്തെ വെല്ലുവിളിക്കുക എന്നതായിരിക്കില്ല ഇവരുടെ ലക്ഷ്യം. പരമ്പരാഗതമായ രീതികളും അവർ പരിചയിച്ച മാർഗങ്ങളും തന്നെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അവലംബിക്കുന്നതാകാം. എന്തായാലും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ആൾക്കൂട്ടങ്ങളും പ്രദേശങ്ങളുമെല്ലാം ഉദ്യോഗസ്ഥർക്കും പൊലീസിനും പതിവ് തലവേദന തന്നെയാണ്.


അങ്ങനെയൊരു സംഭവമാണ് ബീഹാറിലെ ജമുവി യിൽ നടന്നത്. തലസ്ഥാനമായ പറ്റ്‌നയിൽ നിന്ന് 200 കിലോമീറ്ററോളം അകലത്തിലാണ് ജമുവി. ഇവിടെ നവംബർ 24ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇവയിലൊരു ഗ്രാമത്തിൽ വിജയിയായ പഞ്ചാത്തംഗത്തെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. കാരണം രസകരമാണ്. വോട്ടെടുപ്പ് നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ സോഹൻ മുർമു എന്ന സ്ഥാനാർത്ഥി മരിച്ചു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നത് സോഹന്റെ ജീവിതാഭിലാഷമായതിനാൽ അദ്ദേഹത്തിന്റെ മരണം മറച്ചുവയ്ക്കാൻ കുടുംബവും അടുപ്പമുള്ള നാട്ടുകാരും തീരുമാനിച്ചു. മരണത്തിന് ശേഷമാണെങ്കിലും അദ്ദേഹം ആഗ്രഹിച്ച കാര്യം നടക്കട്ടെയെന്ന് അവർ തീരുമാനിച്ചു. അങ്ങനെ വോട്ടെടുപ്പ് നടന്നു. എതിർ സ്ഥാനാർത്ഥിയെ 28 വോട്ടുകൾക്ക് പിന്നിലാക്കി സോഹൻ വിജയിക്കുകയും ചെയ്തു. ഫലം വന്ന ശേഷം വൈകാതെ സോഹന്റെ മരണം പരസ്യമായി. സംഭവത്തിൽ മറ്റ് രാഷ്ട്രീയ തിരിമറികളോ അഴിമതിയോ ഇല്ലായെങ്കിലും കുറച്ചു നാളെങ്കിലും ഉദ്യോഗസ്ഥരുടെ ഉറക്കം കെട്ടു.


പ്രശസ്ത നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ അന്തരിച്ചു


തമിഴ് -തെലുങ്ക് സിനിമകളിലെ പ്രശസ്ത നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ അന്തരിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. 1948 ഡിസംബർ 7ന് ചെന്നൈയിലാണ് ജനനം. എണ്ണൂറോളം സിനിമകൾക്ക് അദ്ദേഹം നൃത്തസംവിധാനം ഒരുക്കിയിട്ടുണ്ട്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മൻമദരാസ, എസ്‌.എസ്.രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ഹിറ്റ് ‌ഗാനങ്ങൾക്ക് നൃത്ത സംവിധാനമൊരുക്കിയത് ശിവശങ്കർ മാസ്റ്റർ ആണ്.


ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.


ഓൺലൈൻ വായ്പ തട്ടിപ്പിന്റെ ചതിക്കുഴി.


കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവമാകുന്നു. ലക്ഷക്കണക്കിന് രൂപ നഷ്ടമായവരുടെ വിവരങ്ങൾ പുറത്തുവന്നതിനുശേഷം പോലീസും സർക്കാരും ഇടപെട്ട് നടപടി സ്വീകരിച്ച ഓൺലൈൻ വായ്പാ ആപ്പുകളാണ് ഇപ്പോൾ പുതിയ പേരിൽ വീണ്ടും സജീവമാകുന്നത്. കോവിഡ് വായ്പ എന്ന പേരിലും, വിവിധ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ലോഗോ ഉണ്ടാക്കിയും ഫേസ് ബുക്ക്‌, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെ ഇത്തരത്തിലുള്ള ആപ്പുകളുടെ പരസ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് വീണ്ടും തട്ടിപ്പുകാർ രംഗത്ത് എത്തിയിരിക്കുന്നത്. സാധാരണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിന്റെ നൂലാമാലകളില്ലാതെ ആധാർ കാർഡും പാൻ കാർഡും ഉണ്ടെങ്കിൽ അനായാസമായി പണം ലഭിക്കുമെന്നതാണ് ഇത്തരത്തിലുള്ള വായ്പ ആപ്പുകളിലേക്ക് ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ കാരണം. 3,000 രൂപ മുതൽ ലഭിക്കുമെന്നതിനാൽ കുറഞ്ഞ വായ്പയെടുത്തവർ വരെ ഇവരുടെ ചതിക്കുഴിയിൽ പെട്ടുപോയിട്ടുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ നൽകിയാൽ മതിയെന്നും പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തിൽ ഉള്ള സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്.ഇവരുടെ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ മുഴുവൻ കോൺടാക്റ്റുകളും, വിവരങ്ങളും ഇവർ ചോർത്തി എടുക്കും.


വായ്പ തിരിച്ചടയ്ക്കാൻ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിട്ടാൽ വായ്പയായി തന്നിരിക്കുന്ന പണത്തിന് ഭീമമായ പലിശ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമാണ് പിന്നീടുള്ള നടപടി. തിരിച്ചടയ്ക്കാനാകാതെ വന്നാൽ കോൺടാക്ടിലുള്ള മുഴുവൻ പേർക്കും ഇവർ സന്ദേശം അയക്കും. "ഇവർ നിങ്ങളുടെ നമ്പർ റഫറൻസ് വെച്ച് വായ്പ എടുത്തിട്ടുണ്ടെന്നും നിങ്ങളിൽ നിന്ന് പണം തിരികെ ഈടാക്കും" എന്നുമാണ് ഭീഷണി സന്ദേശം. വാട്സാപ്പിലും മറ്റും ഇയാൾ ഫ്രോഡ് ആണെന്നും സാമ്പത്തിക കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്നുമുള്ള രീതിയിൽ വായ്പ എടുത്ത ആളിന്റെ ഫോട്ടോ വെച്ച് പ്രചരിപ്പിക്കും. നാണക്കേട് ഭയന്ന് പലരും കടംവാങ്ങി വായ്പ തിരിച്ചടയ്ക്കും.


ശ്രദ്ധിക്കുക


രാജ്യത്ത് ഇനി പറയുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വായ്പ നൽകാൻ അനുമതിയുള്ളൂ.


1. ബാങ്കുകൾക്ക് സ്വന്തം ആപ്പുകൾ വഴി വായ്പ നൽകാം

2. റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള എൻ ബി എഫ് സി കൾ അതായത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാം

3. അതാത് സംസ്ഥാന സർക്കാരുകളുടെ നിയമപരിധിയിൽ വരുന്ന ചില സ്ഥാപനങ്ങൾക്കും ഇത്തരം വായ്പ നൽകാൻ അധികാരമുണ്ട്.

ഇവർ നിയമപ്രകാരം പ്രവർത്തിക്കുന്നവയായതുകൊണ്ട് വായ്പകൾ നൽകുന്നതിലും റിക്കവറി ആവശ്യമാണെങ്കിൽ തന്നെ ചൂഷണം ചെയ്ത് തിരിച്ചു പിടിക്കില്ല. ഇവരിലൂടെയല്ലാതെയുള്ള വായ്പകൾ ശരിക്കും നിയമവിരുദ്ധമാണ്.


എസ് ഐക്ക് സ്ഥലംമാറ്റം, പൊട്ടിക്കരഞ്ഞുകൊണ്ട് യാത്രയാക്കി ജനങ്ങൾ, തേങ്ങലടക്കാനാവാതെ എസ്ഐ -യും


ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്നു വിശാൽ പട്ടേൽ. വളരെക്കാലം അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹം ആളുകളുടെ കണ്ണിലുണ്ണിയായിരുന്നു. പരാതികളുമായി ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കൊവിഡ് കാലത്ത് നിരവധി ജീവനുകളാണ് അദ്ദേഹം രക്ഷിച്ചത്. വിശാലിനെ ആര് എപ്പോൾ വിളിച്ചാലും അവരുടെ ആവശ്യങ്ങൾ എല്ലാം അദ്ദേഹം ഉപേക്ഷ കൂടാതെ നടത്തി കൊടുക്കുമായിരുന്നു. ഇക്കാരണങ്ങളാൽ വിശാൽ നഗരത്തിൽ ജനപ്രിയനായി. എന്നാൽ അദ്ദേഹത്തെ മറ്റൊരു നഗരത്തിലേക്ക് സ്ഥലം മാറ്റി. എസ്ഐയുടെ സ്ഥലംമാറ്റത്തെ കുറിച്ച് അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. തുടർന്ന് വിശാലിന് ജനങ്ങൾ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. കരഞ്ഞും, കെട്ടിപ്പിടിച്ചും, പുഷ്പങ്ങൾ വാർഷിച്ചും അവർ അദ്ദേഹത്തെ യാത്രയാക്കി, കൂടെ കരഞ്ഞു SI യും.


അറക്കൽ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു


അറയ്ക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി അന്തരിച്ചു. 87 വയസായിരുന്നു. അറയ്ക്കൽ രാജകുടുംബത്തിന്റെ നാല്പതാമത് സ്ഥാനിയായിരുന്നു. 2019 മേയിലാണ് മറിയുമ്മ ഭരണാധികാരിയാകുന്നത്. കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കൽ. അധികാര കൈമാറ്റം നടക്കുന്നത് ആൺ, പെൺ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. ഇങ്ങനെ അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കൽ ബീവി എന്നുമാണ് അറിയപ്പെടുന്നത്.


ഇന്ത്യയുടെ വേല


ഇന്ത്യൻ നാവിക സേനയ്ക്ക് കൂടുതൽ പ്രഹര ശേഷി നൽകി, പുതിയ ആക്രമണ അന്തർവാഹിനി ഐ. എൻ. എസ് വേല നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്കമ്മിഷൻ ചെയ്തു. ഫ്രഞ്ച് കപ്പൽ നിർമ്മാതാക്കളായ നേവൽ ഗ്രൂപ്പ് ഡിസൈൻ ചെയ്ത അന്തർവാഹിനി മുംബയിലെ മസഗാവ് കപ്പൽശാലയിലാണ് നിർമ്മിച്ചത്. ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെ ഇന്ത്യ നിർമ്മിക്കുന്ന ആറ് സ്‌കോർപ്പീൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമത്തേതാണ് ഐ. എൻ. എസ് വേല. 1973ൽ നേവിയുടെ ഭാഗമായ ഐ. എൻ. എസ് വേല എന്ന അന്തർവാഹിനിയുടെ പിൻഗാമിയാവും ഇത്. 2009ൽ നിർമ്മാണം തുടങ്ങിയ അന്തർവാഹിനിക്ക് ഐ. എൻ. എസ് വേല എന്ന് പേരിട്ടത് 2019മേയിലാണ്. 2021 നവംബർ 9ന് നേവിക്ക് കൈമാറി. ശത്രുവിന്റെ റഡാറുകളിൽ പെടാതെ മറഞ്ഞിരുന്ന് ആക്രമിക്കുമെന്നതാണ് പ്രത്യേകത.


വേൾഡ് മലയാളി കൗൺസിൽ അക്കാഡമിയുടെ ഭാഷാമിത്രം അവാർഡ് വിതരണം ചെയ്തു


വേൾഡ് മലയാളി കൗൺസിൽ അക്കാഡമിയുടെ ഭാഷാമിത്രം അവാർഡ്, കേരളപ്പിറവി ആഘോഷ പരിപാടിയോടനുബന്ധിച്ചു ന്യൂജേഴ്‌സി യിൽ വിതരണം ചെയ്തു. ആൻഡ്രൂസ് കുന്നുംപറമ്പിൽ, സരോജ വർഗീസ്, സോയാ നായർ എന്നിവരാണ് അവാർഡിന് അർഹരായത്. നോർത്ത് അമേരിക്കയിൽ മലയാള ഭാഷയ്ക്ക് ഇവർ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം നൽകിയത്.


കൃഷി നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ സഭ പാസാക്കി; ചർച്ചയില്ലെന്ന് കേന്ദ്രം


വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിൽ പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. എന്നാൽ ഈ ആവശ്യം സ്പീക്കർ തള്ളി. ശബ്ദവോട്ടോടെയാണ് എതിർപ്പുകൾക്കിടയിലും ബിൽ പാസാക്കിയത്. സഭ രണ്ടുമണി വരേക്കു പിരിഞ്ഞു. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നുതന്നെ രാജ്യസഭ പരിഗണിച്ചേക്കും. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും. നിയമം റദ്ദാക്കാനുള്ള ബില്ലിന്മേൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കൃഷി നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചർച്ച കൂടാതെ ബിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.


ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ


ഏറ്റവും മൂല്യമേറിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കാനുള്ള ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോകറൻസിയാണ് ബിറ്റ്കോയിൻ. ഇന്ന് പാർലമെന്റിലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ബിറ്റ്കോയിൻ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും അവർ പറഞ്ഞു.


കേന്ദ്ര സർക്കാർ ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളന കാലത്ത് അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ചർച്ച ചെയ്യപ്പെടുന്നത്. പ്രസ്തുത ബില്ലിലൂടെ സ്വകാര്യ ക്രിപ്റ്റോകറൻസികൾ വിലക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.


‘ആരുപറഞ്ഞാലും നന്നാകില്ല’; അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതി


സംസ്ഥാനത്തെ പാതയോരങ്ങളിലെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം നന്നാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോയപ്പോൾ നിറയെ കൊടിമരങ്ങളായിരുന്നു. പാതയോരങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും ചുവന്ന കൊടികളാണ്. അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ. പാതയോരങ്ങളിൽ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് അനുവദിക്കരുതെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൊടിമരം സ്ഥാപിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്നാണ് കോടതിയുടെ നിർദേശം.


ഇനി ഈ റെക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തം; ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ്


കിഴക്കൻ ലഡാക്കിലെ ഉംലിഗ ചുരത്തിലാണ് ഈ റോഡ് പണി കഴിപ്പിച്ചിരിക്കുന്നത്. 19300 അടി ഉയരത്തിലാണ് ഈ റോഡ് പണികഴിപ്പിച്ചിരിക്കുന്നത്. 29000 അടി ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ ബേസ്ക്യാമ്പിനെക്കാളും ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ബേസ് ക്യാമ്പിന്റെ ഉയരം നോക്കുകയാണെങ്കിൽ നേപ്പാളിലെ സൗത്ത് ക്യാമ്പിനെക്കാൾ 17598 ഉയരവും നേപ്പാളിലെ സൗത്ത് ബസ് ക്യാമ്പിനെക്കാൾ 16900 അടി ഉയരത്തിലുമാണ് ഈ റോഡ് ഉള്ളത്.


പച്ചക്കറി വിലക്കയറ്റം തടയാൻ ദീർഘകാല പദ്ധതിയുമായി കൃഷി വകുപ്പ്


പൊതുവിപണിയിലെ പച്ചക്കറി വിലക്കയറ്റം തടയാൻ കൃഷി വകുപ്പ് ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കും. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ നിന്നും പച്ചക്കറി സംഭരണത്തിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കാനും ആലോചന. .ഇക്കാര്യത്തിൽ തീരുമാന‍മെടുക്കുന്നതിന് അടുത്ത മാസം 2ന് തെങ്കാശിയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്നു കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. കേരളത്തിൽ കൊയ്ത്ത് യന്ത്രങ്ങളുടെ കുറവ് പരിഹരിക്കുന്നത് ഉൾപ്പെടെ വിഷയങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യും. സർക്കാർ ഇടപെടലിനെ തുടർന്ന് പൊതുവിപണിയിൽ വിലക്കയറ്റത്തിനു തടയിടാൻ കഴിഞ്ഞു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ഹോർട്ടികോർപ് മുഖേന പച്ചക്കറികൾ എത്തിക്കുന്നത് തുടരാനാണ് തീരുമാനം


അതീവദാരിദ്ര്യ സർവേയിൽ ഒരു ലക്ഷം കുടുംബങ്ങൾ


സംസ്ഥാനത്ത് അതീവ ദരിദ്രരെ കണ്ടെത്താനുള്ള സർവേയിൽ ഒരു ലക്ഷം കുടുംബങ്ങൾ എങ്കിലും ഉൾപ്പെടുമെന്നു സംസ്ഥാണ് സർക്കാരിന്റെ നിഗമനം. തദ്ദേശ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ നടത്തുന്ന ഈ സർവേ സംബന്ധിച്ചു സർക്കാരിന്റെ വിവിധ തലങ്ങളിൽ നടന്ന ചർച്ചകളിലാണ് ഈ നിഗമനം. 2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് 78.53 ലക്ഷം കുടുംബങ്ങളുണ്ട്. ഒരു ലക്ഷം കുടുംബങ്ങൾ അതീവ ദരിദ്രർ ആണെന്നു കണ്ടെത്തിയാൽ ആകെ കുടുംബങ്ങളുടെ 1.27% വരും. കേന്ദ്ര സർക്കാരിന്റെ മുൻപുള്ള വിലയിരുത്തൽ പ്രകാരം 7% ആണ് (ഏകദേശം 23.38 ലക്ഷം പേർ) കേരളത്തിലെ ആകെ ദരിദ്രർ. വരുമാനം മാത്രം നോക്കി അതീവ ദരിദ്രരെ കണ്ടെത്തിയാൽ പോരെന്നും ആരോഗ്യവും ജീവിതസാഹചര്യങ്ങളും പരിഗണിക്കണമെന്ന വിലയിരുത്തലിലാണു അതീവ ദാരിദ്ര്യ സർവേ.


27 കിമീ മൈലേജ്, വില അഞ്ച് ലക്ഷം; മെഗാഹിറ്റായി പുത്തൻ സെലേറിയോ


രാജ്യത്തെ ഏറ്റവും വലുതും ജനപ്രീതിയിൽ ഒന്നാം സ്ഥാനക്കാരുമായ വാഹന നിർമ്മാതാക്കളാണ് മാരുതി സുസുക്കി. 2014 ൽ ആണ് കമ്പനി സെലേറിയോ എന്ന ഹാച്ച് ബാക്ക് മോഡൽ ആദ്യമായി വിപണിയിൽ അവതരിപ്പിക്കുന്നത്. വാഹന വിപണിയിൽ വലിയ വിപ്ലവവുമായിട്ടായിരുന്നു അന്ന് സെലേരിയോ എത്തിയത്. ഓട്ടമാറ്റിക് മാനുവൽ ട്രാൻസ്‍മിഷൻ എന്ന എഎംടി ഇന്ത്യയിൽ ആദ്യമായി പരീക്ഷിക്കപ്പെട്ടത് സെലേറിയോയിലൂടെ ആയിരുന്നു. 26.68kpl എന്ന ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുമായിട്ടാണ് പുതിയ സെലേറിയോ എത്തുന്നത്. ഇതു തന്നെയാണ് പുതിയ സെലേറിയോയുടെ ഏറ്റവും വലിയ പ്രത്യേകത. മാരുതിയുടെ പുതിയ 1.0 ഡ്യുവൽജെറ്റ് എഞ്ചിനാണ് ഈ ഉയർന്ന മൈലേജിനു പിന്നിൽ. കെ 10 സി എന്നറിയപ്പെടുന്ന ഈ എഞ്ചിൻ ബലെനോയ്ക്കും സ്വിഫ്റ്റിനും കരുത്ത് പകരുന്ന 1.2 ഡ്യുവൽ ജെറ്റിന് ശേഷം ഇന്ത്യയിൽ വിൽക്കപ്പെടുന്ന രണ്ടാമത്തെ ഡ്യുവൽ ജെറ്റ് എഞ്ചിനാണ്.


കക്കയം ഹൈഡൽ ടൂറിസം പദ്ധതി; കാരണമില്ലാതെ ആദിവാസികളെ പിരിച്ചുവിടുന്നതായി പരാതി, പ്രതിഷേധം


കക്കയം ഹൈഡൽ ടൂറിസം പദ്ധതിയിൽ (Kakkayam Hydel Tourism Project) നിന്ന് പിരിച്ചുവിട്ട ആദിവാസികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ( protest ). യാതൊരു കാരണവുമില്ലാതെയാണ് തങ്ങളെ ഒഴിവാക്കുന്നതെന്നാണ് കക്കയം അമ്പലക്കുന്ന് കോളനി നിവാസികളുടെ പരാതി. എന്നാൽ തുടർച്ചയായി ജോലിക്കെത്താത്ത താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. മലയോര മേഖലയിലെ ടൂറിസം പദ്ധതിയായ കക്കയം ഹൈഡൽ ടൂറിസത്തിൽ തുടക്കം മുതലേ അമ്പലക്കുന്ന് ആദിവാസി കോളനി നിവാസികൾക്ക് താത്കാലികാടിസ്ഥാനത്തിൽ ജോലി നൽകിയിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ പലപ്പോഴായി ഇവരെ ഒഴിവാക്കിയെന്നാണ് പരാതി. ഒഴിവാക്കപ്പെടുന്നവർക്ക് പകരം ആദിവാസികളല്ലാത്തവരെ നിയമിക്കുന്നുവെന്നും ഇവർ പറയുന്നു. വർഷങ്ങളായി സ്വീപ്പർ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലിയെടുക്കുന്ന ശാദയെ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതാണ് ഏറ്റവുമൊടുവിലത്തെ സംഭവം.


എളമരം കരീം, ബിനോയ് വിശ്വം അടക്കം 12 രാജ്യസഭ എംപിമാർക്ക് സസ്പെൻഷൻ


എളമരം കരീം, ബിനോയ് വിശ്വം എന്നിവർ അടക്കം 12 രാജ്യസഭ എംപിമാർക്ക് സസ്പെൻഷൻ. ഈ സമ്മേളന കാലത്തേക്ക് സസ്പെൻഷൻ. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിൻ്റെ പേരിൽ നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയിൽ അംഗങ്ങൾ പെരുമാറിയെന്ന് ഉത്തരവിൽ പറയുന്നു. പാർലമെൻ്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സർക്കാർ നടപടിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ജനവികാരത്തെ മാനിക്കാത്ത സർക്കാർ കർഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.


കസ്തൂരിരംഗൻ അന്തിമവിജ്ഞാപനം: ഡിസംബർ 3-ന് കേരളവുമായി കേന്ദ്ര ചർച്ച


കസ്തൂരിരംഗൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഇതിൻറെ അടിസ്ഥാനത്തിൽ കേരളസർക്കാർ പ്രതിനിധികളുമായി ഡിസംബർ 3-ന് കേന്ദ്രവനംപരിസ്ഥിതി മന്ത്രി ഭൂവേന്ദ്ര യാദവിൻറെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും. ഈ ചർച്ചയിൽ ചീഫ് സെക്രട്ടറിയും വനംവകുപ്പ് സെക്രട്ടറിയും പങ്കെടുക്കും. ചർച്ചയിൽ കേരളത്തിലെ എംപിമാർ കൂടി പങ്കെടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.


സ്പെക്ട്രം വില കുറയ്ക്കണം': ആവശ്യവുമായി ടെലികോം കമ്പനികൾ


സ്പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നിൽ ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയർടെൽ, ജിയോ, വൊഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉൾപ്പെട്ടതാണ് സെല്ലുലാർ ഓപറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യ.


അവസാന വിക്കറ്റിൽ പിടിച്ച് നിന്ന് കിവീസ്; ഒന്നാം ടെസ്റ്റ് സമനിലയിൽ

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 7 വിക്കറ്റിന് 234 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു

അവസാന വിക്കറ്റിൽ പിടിച്ചുനിന്ന് ഒന്നാം ടെസ്റ്റ് സമനിലയാക്കി ന്യൂസിലൻഡ്. ഇന്ത്യൻ സ്പിന്നർമാരുടെ ആക്രമണത്തിൽ ശരിക്കും കിവീസ് തകർന്നിരുന്നു. എന്നാൽ അവസാനത്തെ ഒരു വിക്കറ്റ് വീഴാതിരുന്നത് കിവീസിന് സമനില സമ്മാനിച്ചു. 91 പന്തിൽ നിന്ന് 18 റൺസുമായി ചെറുത്തുനിൽപ്പ് നടത്തിയ രചിൻ രവീന്ദ്രയാണ് ന്യൂസിലൻഡിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. 23 പന്തിൽ നിന്ന് 2 റൺസുമായി അജാസ് പട്ടേലും പുറത്താവാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും ആർ അശ്വിൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

1 view0 comments

コメント


bottom of page